
കർണാടകയിലെ റായ്ചൂരിൽ 25കാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സ്നേഹ(25) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സിന്ധനൂർ ഉപജില്ലയിലെ ആർ.എച്ച് ക്യാമ്പിന് സമീപത്തെ വയലിലാണ് ഗുരുതരമായി പരുക്കേറ്റ നിലയിൽ സ്നേഹയെ കണ്ടെത്തിയത്.
രക്തത്തിൽ കുളിച്ചുകിടന്ന സ്നേഹയുടെ അരികിൽ ഒന്നരവയസുള്ള മകൾ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സ്നേഹയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
ആക്രമണത്തിന് പിന്നാലെ കുഞ്ഞിനെ അമ്മയ്ക്കരികിൽ ഉപേക്ഷിച്ചാണ് അക്രമികൾ കടന്നുകളഞ്ഞതെന്നാണ് വിവരം. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
കേസിൽ സ്നേഹയുടെ ഭർത്താവ് അമിത്തിനെയും ശുഭം എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശുഭം സ്നേഹയുടെ കാമുകനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
നാല് വർഷം മുൻപായിരുന്നു സ്നേഹയും അമിത്തും വിവാഹിതരായത്. ദമ്പതികൾക്ക് ഒന്നരവയസുള്ള പെൺകുഞ്ഞുണ്ട്. അതേസമയം, കഴിഞ്ഞ നാല് മാസമായി സ്നേഹയും ശുഭവും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.
സ്നേഹയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സിന്ധനൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം, ആക്രമണത്തിന് പിന്നിൽ ആരാണ് തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.










